spot_img

ഡിഫ്തീരിയ: പ്രതിരോധം ഊര്‍ജിതമാക്കാം

ഏകദേശം 20 വര്‍ഷത്തിലധികമായി കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള് വീണ്ടും സംസ്ഥാനത്തെ ചില ഇടങ്ങളില്‍ വളരെ വിരളമായാണെങ്കിലും പ്രത്യക്ഷപ്പെടുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ജനിപ്പിക്കുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പു
കളില്‍ നിന്നും പലരും വിട്ടു നില്‍ക്കുന്നതാണ് രോഗം തിരിച്ചെത്താന്‍ ഇടയായതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സമയത്തിന് കണ്ടെത്തിയാല്‍ ആന്റി ബയോട്ടിക്കുകള്‍, ആന്റി ഡിഫ്തീരിക് സിറം തുടങ്ങിയവ നല്‍കി ഈ രോഗം പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണ്.

എന്താണ് ഡിഫ്തീരിയ?

കൊറൈന്‍ ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയ മൂലം മനുഷ്യനുണ്ടാകുന്ന രോഗമാണ് ഡിഫ്തീരിയ. ഈ രോഗാണു മനുഷ്യനെ മാത്രമേ ബാധിക്കാറുള്ളൂ. മനുഷ്യനിലെ മ്യൂക്കസ് ആവരണങ്ങളേയും തൊലിയെയുമാണ് പ്രധാനമായും ബാധിക്കാറുള്ളത്. പ്രത്യേകിച്ചും തൊണ്ട, ടോസില്‍സ്, ശ്വാസനാളം, മൂക്ക്, കണ്ണിന്റെ പാട, ചെവി, ഗുഹ്യഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ഈ രോഗം കാണപ്പെടുന്നത്.

രോഗം പകരുന്ന മാര്‍ഗങ്ങള്‍

രോഗിയുടെ കഫം, മൂക്കില്‍ നിന്നോ, തൊലിയില്‍ നിന്നോ ഉള്ള സ്രവങ്ങള്‍ എന്നിവയിലൂടെയാണ് രോഗം പകരുന്നത്. പ്രധാനമായും വായുവിലൂടെയോ, നേരിട്ടുള്ള ഇടപെടലുകളിലൂടെയോ ഇത് പടരാം. സാധാരണയായി രോഗിയുമായി ഇടപെട്ടാല്‍ മൂന്ന്-നാല് ദിവസം കഴിയുമ്പോള്‍ ചെറിയ പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളോടു കൂടി ആരംഭിക്കുന്നു.

രോഗലക്ഷണങ്ങള്‍

ശബ്ദ വ്യത്യാസത്തോടെയുള്ള ചുമ, കഴുത്തിലെ ഗ്രന്ഥികളുടെ വീക്കം (കഴല) എന്നീ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും തുടര്‍ന്ന് തൊണ്ടയില്‍ ഏതു ഭാഗത്താണ് ബാധിക്കുന്നത് ആ ഭാഗത്ത് കട്ടിയുള്ള ചാരനിറത്തിലുള്ള പാട പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഈ പാട നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടാണ്.

രോഗം ഉയര്‍ത്തുന്നത് ഗുരുതര ഭീഷണി

ഡിഫ്തീരിയ രോഗാണു ടോക്സിന്‍ (വിഷ സ്രവങ്ങള്‍) പുറപ്പെടുവിക്കുകയും ഇതുമൂലം മരണം വരെ സംഭവിക്കുവാനിടയാക്കുകയും ചെയ്യുന്നു. കഴുത്തിലെ കഴലകള്‍ വീങ്ങി നീര് വയ്ക്കുകയും കാഴ്ചയില്‍ ‘ബുള്‍നെക്ക് ‘ പ്രതീതി ഉണ്ടാക്കുകയും ചെയ്യും. തൊണ്ടയിലെ പാടയും നീരും ചേര്‍ന്ന് ശ്വാസ തടസ്സം രോഗിയില്‍ ഉണ്ടാക്കും. കൂടാതെ വിഷ വസ്തുക്കള്‍ ശരീരത്തിലെ ഹൃദയം, കിഡ്നി, നാഡീവ്യൂഹം തുടങ്ങിയവയെ ബാധിച്ച് ദീര്‍ഘകാലം നിലനില്‍ക്കുന്ന സങ്കീര്‍ണ്ണതകള്‍ക്ക് ഇടയാക്കുന്നു.

ഈ രോഗം 15 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് ബാധിക്കാറുള്ളതെങ്കിലും നല്ലൊരു ശതമാനം കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തിട്ടുള്ള നമ്മുടെ നാട്ടില്‍ കൗമാരപ്രായക്കാരേയും, ചെറുപ്പക്കാരേയും, പ്രായമായവരേയും കൂടി ബാധിക്കാന്‍ ഇടയുണ്ട്. പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുന്നത് കുറഞ്ഞു വരുമ്പോള്‍ 15 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും ഇത് പകരാം. രോഗികളില്‍ 25 ശതമാനത്തിലേറെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗ ലക്ഷണങ്ങളില്‍ നിന്നും തൊണ്ടയിലെ സ്രവ പരിശോധനയില്‍ നിന്നുമാണ് രോഗ സ്ഥിരീകരണം നടത്തുന്നത്.

ഡിഫ്തീരിയ കേവലം ഒരു ആരോഗ്യ പ്രശ്‌നമല്ല, അതൊരു സാമൂഹിക വിഷയം കൂടിയാണ്.
ഒരു കുട്ടിക്ക് വാക്‌സിന്‍ നല്‍കുക എന്നതിന്റെ അര്‍ത്ഥം ആ പ്രത്യേക കുട്ടിയെ രോഗത്തില്‍ നിന്നും രക്ഷിക്കുക എന്ന് മാത്രമല്ല ആ സമൂഹത്തിലെ മുഴുവന്‍ കുട്ടികളെയും സുരക്ഷിതരാക്കുകയെന്നതാണ്.

ഓര്‍ക്കുക, വാക്‌സിനേഷന്‍ കുഞ്ഞിന്റെ ജന്മാവകാശമാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.